അമരാവതി: മോന്‍താ ചുഴലിക്കാറ്റ് കരയിലെത്തുന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി.
നൂറോളം പാസഞ്ചർ, എസ്ക്പ്രസ് ട്രെയിനുകളും റദ്ദാക്കിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
ടാറ്റാ നഗര്‍- എറണാകുളം എക്സ്പ്രസ് റായ്പുര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്.
ബുധനാഴ്ചയും പല ട്രെയിനുകളും സർവീസ് നടത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറു ഫ്ളൈറ്റ് സര്‍വീസുകൾ റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍താ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. മോൻതയ്ക്ക് മുന്നോടിയായി ഒഡീഷ, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവര്‍ത്തകരെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തു.
മല്‍ക്കാന്‍ഗിരി, കോരാപുട്ട്, നബരംഗ്പൂര്‍, റായഗഡ, ഗജപതി, ഗഞ്ചം, കലഹണ്ടി, കാണ്ഡമാല്‍ എന്നി ഒഡീഷയിലെ എട്ട് തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും 1,496 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 3,000 ത്തോളം പേരെ ഒഡിഷ സര്‍ക്കാര്‍ തിങ്കളാഴ്ച ഒഴിപ്പിച്ചു. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗര്‍ഭിണികള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കുന്ന ഒഴിപ്പിക്കല്‍ ദൗത്യം 32,528 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ സര്‍വീസ് എന്നിവയില്‍ നിന്നുള്ള 140 രക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.